ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവര്‍ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. നേരത്തെ മഹാരാഷ്ട്രയും മാസ്ക് ധരിക്കുന്നത് കർശനമാക്കിയിരുന്നു. സമാന നിര്‍ദേശം ഉത്തര്‍പ്രദേശ് സര്‍ക്കാരും പുറപ്പെടുവിച്ചിട്ടുണ്ട്
'കൊറോണ വൈറസ് വ്യാപനത്തെ ഗണ്യമായി കുറയ്ക്കാന്‍ മാസ്‌ക് ധരിക്കുന്നതിലൂടെ സാധിക്കും. അതിനാല്‍ വീടിനു പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. തുണി കൊണ്ടുള്ള മാസ്‌കും ധരിക്കാവുന്നതാണ്'- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടാതെ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
576 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒൻപത് പേർ മരിച്ചു. ഇതിനോടകം 21 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്..
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ