ന്യൂഡല്‍ഹി: ഏപ്രില്‍ 15ഓടെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി റെയില്‍വേ. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന സാഹചര്യത്തിൽ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് റെയിൽവേ രംഗത്തെത്തിയത്.
ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും. ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പേ തന്നെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരണം. തെര്‍മല്‍ സ്‌ക്രീനിങിന് ശേഷം മാത്രമേ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നുമാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും നടത്തിയിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ ട്രെയിന്‍ യാത്രയുടെ മാനദണ്ഡങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അപക്വമാണ്. യാത്രക്കാരുടെ താത്പര്യങ്ങള്‍ പരിഗണിച്ചുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇത്തരത്തില്‍ അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം കൈക്കൊണ്ടാല്‍ അക്കാര്യം അറിയിക്കുന്നതാണ്- റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് നിലവിൽ സര്‍വീസ് നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ