ഭോപ്പാല്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ അധ്വാനിക്കുകയാണ് ലോകമെമ്പാടുമുള്ള ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ. കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിന് മുന്നില്‍ നിന്ന് പട നയിക്കുന്ന മധ്യപ്രദേശിലെ രണ്ട് ഡോക്ടര്‍മാര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാറിലാണ് താമസം. പകല്‍ ആശുപത്രിയില്‍ കോവിഡ് 19 നെതിരായ പോരാട്ടം. ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാതെ കാറില്‍ വിശ്രമം. വീട്ടുകാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനം ഇരുവരും എടുത്തിരിക്കുന്നത്.
ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരായ സച്ചിന്‍ നായകും സച്ചിന്‍ പാടിതാറുമാണ് ആഴ്ചകളായി സ്വന്തം കാറിൽ കഴിയുന്നത്. നിത്യവും ഷിഫ്റ്റ് കഴിഞ്ഞാല്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും കാറുകളില്‍ വിശ്രമിക്കും.
പുസ്തക വായനയും ചെറുമയക്കവും വീട്ടുകാരോട് ഫോണില്‍ സംസാരിച്ചുമാണ് അവര്‍ കാറിലെ വിശ്രമ സമയം ചെലവഴിക്കുന്നത്. നിത്യവും കോവിഡ് ബാധിതരുമായി ഇടപഴകുന്നതിനാല്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷയെ കരുതി കാറില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ് ഇവര്‍.
സച്ചിന്‍ നായകിന് മൂന്ന് വയസുള്ള ഒരു കുഞ്ഞുണ്ട്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍ ഭരണകൂടത്തിനോ, തങ്ങള്‍ക്കോ തയ്യാറെടുപ്പിനുള്ള സമയം കിട്ടിയില്ല. സ്വയം പ്രതിരോധിക്കേണ്ടത് തങ്ങളുടെ ജോലിയാണെന്ന് അദ്ദേഹം പറയുന്നു. രോഗികളും ജീവനക്കാരുമുള്‍പ്പടെ നിത്യവും 100 പേരോട് ഡോക്ടര്‍ക്ക് ഇടപഴകേണ്ടി വരാറുണ്ട്. സാംപിള്‍ കലക്ട് ചെയ്യുന്നുണ്ടെന്നും അതില്‍ നിന്ന് രോഗം ബാധിച്ചേക്കാമെന്നും അതിനാലാണ് കാറില്‍ കഴിയാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍ സച്ചിന്‍ പറയുന്നു.
സച്ചിന്‍ പടിതാര്‍ അനസ്‌തെറ്റിസ്റ്റാണ്. മാര്‍ച്ച് 31 മുതല്‍ അദ്ദേഹവും കാറില്‍ തന്നെയാണ് കഴിയുന്നത്. ബാക്ക് സീറ്റ് കിടക്കയായി ഉപയോഗിക്കുന്നു. വീട്ടില്‍ പ്രായമായ ആളുകള്‍ ഉള്ളതുകൊണ്ടാണ് കാറിലേക്ക് താമസം മാറാന്‍ ഡോക്ടര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇരു ഡോക്ടര്‍മാര്‍ക്കും അഭിനന്ദന പ്രവാഹമാണ്. മുഖ്യമന്ത്രി ശിവരാജ് ചൗഹാനും തന്റെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
'ഞാനും മുഴുവന്‍ മധ്യപ്രദേശും കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന നിങ്ങളെ പോലുള്ള പോരാളികളെ അഭിവാദ്യം ചെയ്യുന്നു. ഇതേ ദൃഢനിശ്ചയത്തോടെ നാം മുന്നോട്ടു പോവുകയാണെങ്കില്‍ വളരെ വേഗം ഈ വലിയ യുദ്ധം നാം ജയിക്കും. സച്ചിന്‍ ജീ നിങ്ങളുടെ പോരാട്ടവീര്യത്തിന് സല്യൂട്ട്'- എന്നാണ് ചൗഹാന്‍ കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ