പനാജി: ആഴ്ചകളായി ഗുഹയിൽ താമസിക്കുകയായിരുന്ന റഷ്യൻ പൗരനെ രക്ഷപ്പെടുത്തി. വടക്കന്‍ ഗോവയിലെ ഒരു ഗുഹയില്‍ അഭയം തേടിയ ഇയാളെ ലൈഫ് ഗാർഡുകളാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാള്‍ ഇവിടെ കഴിഞ്ഞുവരികയായിരുന്നു എന്നാണ് കരുതുന്നത്.
പതിവ് പട്രോളിങ്ങിനിടയില്‍ ലൈഫ് ഗാര്‍ഡുകളാണ് കെറി ബീച്ചിന് സമീപത്ത് ചെറിയ ഗുഹയിൽ ഇയാളെ കണ്ടത്. വലിയ തിരകള്‍ കാരണം ഗുഹയില്‍ വെള്ളം കയറിയിരുന്നു. ശാരീരിക അവശതകള്‍ കാണിച്ച ഇയാള്‍ക്ക് നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു.
തുടര്‍ന്ന് ഇയാളെ അവിടെ നിന്ന് രക്ഷപെടുത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. റഷ്യന്‍ എംബസിയെ വിവരം അറിയിച്ചതായും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
ഗോവയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ കെറി, മോര്‍ജിം പ്രദേശങ്ങളില്‍ ഉണ്ടെന്നാണ് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നത്. തീരത്തുള്ള ബീച്ച് ഹട്ടുകളിലാണ് ഇവരില്‍ പലരും താമസിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ