ഹൈദരാബാദ്; കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരിചയംപോലുമില്ലാത്ത സ്ഥലങ്ങളിൽ കുടുങ്ങിയവർ നിരവധിയാണ്. ഇത്തരത്തിൽ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാൻ ഒരു അമ്മ സ്കൂട്ടറിൽ സഞ്ചരിച്ചത് 1400 കിലോമീറ്ററാണ്. തെലങ്കാന സ്വദേശിയായ റസിയ ബീഗമാണ് മകനുവേണ്ടി കിലോമീറ്ററുകളോളം ഒറ്റയ്ക്ക് യാത്ര ചെയ്തത്.
റസിയയുടെ മകൻ നിസാമുദ്ദീൻ ആന്ധ്രപ്രദേശിലെ നെല്ലൂർ സോളയിൽ കുടുങ്ങുകയായിരുന്നു. പോലീസില്‍ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. എന്നാൽ അവനെ അയച്ചാൽ റൈഡിങിന് പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞുവെക്കാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് 48 കാരിയായ ഈ അമ്മ വണ്ടിയുമെടുത്ത് ഇറങ്ങിയത്. ഇത്ര ദൂരം യാത്ര ചെയ്തത് പ്രയാസകരമായിരുന്നു എന്നാണ് റസിയ പറയുന്നത്.
'ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു' റസിയ ബീഗം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വര്‍ഷം മുമ്പെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. 19 വയസുകാരനായ നിസാമുദ്ദീൻ സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ് മാര്‍ച്ച് 12ന് നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ