ബീഹാര്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഖഗാരിയ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു
ബീഹാര്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു

പട്‌ന : ബിഹാറില്‍ സിപിഎം നേതാവിനെ അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ജഗ്ദീഷ് ചന്ദ്ര ബസുവാണ് കൊല്ലപ്പെട്ടത്. ഖഗാരിയയിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ജഗ്ദീഷിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന് നേര്‍ക്ക് നേരത്തെ തന്നെ വധഭീഷണികളുണ്ടായിരുന്നു. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജഗ്ദീഷ് കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഖഗാരിയ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. 24,490 വോട്ടുകളും നേടിയിരുന്നു. ഖഗാരിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അഖിലേന്ത്യ കിസാന്‍ സഭയുടെ ജില്ലാ സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട ജഗ്ദീഷ്. കിസാന്‍ സഭയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബിഹാറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിപിഎം നേതാവാണ് ജഗദീഷ് ചന്ദ്ര ബസു. ഫെബ്രുവരി 18ന് പാര്‍ടിയുടെ ബെഗുസരായി ജില്ലാക്കമ്മിറ്റിയംഗം രാജീവ് ചൗധരി കൊല്ലപ്പെട്ടിരുന്നു. കോവിഡ് 19 കാരണം രാജ്യം ലോക്ക്ഡൗണിലായിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അക്രമികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന  കമ്മിറ്റി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com