ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ടായ കലബുറഗിയിൽ ലോക്ക്ഡൗണ്‍ ലംഘിച്ച് രഥോത്സവം. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂർ റാവൂരിലെ സിദ്ധലിംഗേശ്വര യാത്ര ചടങ്ങിലാണ് ആയിരങ്ങൾ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച് ആഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന് തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത് ആദ്യ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്ത ജില്ലകൂടിയാണ് വടക്കൻ കർണാടകയിലെ കലബുറഗി.
രഥയാത്രക്ക് മുമ്പുള്ള ചടങ്ങായ ‘പല്ലക്കി സേവ’ ബുധനാഴ്ച വൈകീട്ട് നടന്നിരുന്നു. രഥോത്സവം റദ്ദാക്കുമെന്ന് സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്റ്റ് അറിയിച്ചിരുന്നെങ്കിലും താലൂക്ക് ഭരണാധികാരികളെ വിവരമറിയിക്കാതെ വ്യാഴാഴ്ച രാവിലെ ചടങ്ങ് നടത്തുകയായിരുന്നു. ക്ഷേത്ര ഭരണാധികാരികൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ചിറ്റാപൂർ തഹസിൽദാർ ഉമാകാന്ത് ഹള്ളെ പ്രതികരിച്ചു. ക്ഷേത്ര ട്രസ്റ്റിനും ആഘോഷത്തിൽ പങ്കെടുത്ത ഭക്തർക്കുമെതിരെ തഹസിൽദാറിന്റെ നിർദേശപ്രകാരം പൊലീസ് കേസെടുത്തു.
ഏപ്രിൽ 10ന് കർണാടകയിലെ തുമകുരു ഗുബ്ബിയിൽ ബി.ജെ.പി എം.എൽ.എയുടെ ജന്മദിനാഘോഷ പാർട്ടി സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എയെ ഒഴിവാക്കി പൊലീസ് കേസ് രജിസ്ററർ ചെയ്തിരുന്നു. വ്യാഴാഴ്ച വരെ കർണാടകയിൽ 315 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 13 പേർ മരണമടയുകയും 82 പേർ രോഗമുക്തി നേടുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ