മുംബൈ: ഡിഎച്ച്എഫ്എല്‍ അഴിമതി കേസിലെ കുറ്റാരോപിതരായ വധാവന്‍ സഹോദരങ്ങള്‍ സിബിഐ കസ്റ്റഡിയിൽ. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം വ്യക്തമാക്കിയത്. കപില്‍ വധാവന്‍, ധീരജ് വധാവന്‍ സഹോദരങ്ങളാണ് കസ്റ്റഡിയിലുള്ളത്.
ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാരായ കപിലും ധീരജും യെസ് ബാങ്കുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ഫെബ്രുവരി 21 മുതല്‍ ഇവര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുനെയിലെ കണ്ടാലയില്‍ നിന്ന് മഹാബലേശ്വറിലേക്ക് യാത്ര ചെയ്ത വധാവന്‍ സഹോദരന്‍മാരും കുടുംബാംഗങ്ങളും ജോലിക്കാരുമടക്കം 21 പേരെ മാര്‍ച്ച് ഏഴിന് പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് സത്താറയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇരുവരും. ക്വാറന്റൈന്‍ തീരുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയിലെടുക്കണണെന്നായിരുന്നു ആഭ്യന്തര മന്ത്രി സിബിഐയോട് അഭ്യര്‍ഥിച്ചിരുന്നത്. ബുധനാഴ്ച ഇവരുടെ 14 ദിവസത്തെ ക്വാറന്റൈന്‍ സമയം അവസാനിച്ചു. പിന്നാലെയാണ് ഇവരെ സിബിഐ കസ്റ്റഡിയിലെടുത്തത്.
കേസില്‍ മഹാരാഷ്ട്ര ആഭ്യന്തര പ്രിന്‍സിപ്പൽ സെക്രട്ടറി അമിതാഭ് ഗുപ്തയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അമിതാഭ് ഗുപ്തയുടെ സഹായത്തോടെയാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ഇവര്‍ മഹബലേശ്വറിലുള്ള ഫാം ഹൗസിലേക്ക് യാത്ര ചെയ്തത്. ഇതേത്തുടര്‍ന്ന് അമിതാഭ് ഗുപ്തയെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ