ചണ്ഡീഗഡ്: കോവിഡ് എന്ന് സംശയിക്കുന്ന സ്ത്രീയുടെ ശവസംസ്കാര ചടങ്ങിനിടെ എതിർപ്പുമായി എത്തിയ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിനും ആരോഗ്യപ്രവർത്തകർക്കും നേരെ പ്രദേശവാസികൾ കല്ലേറിഞ്ഞു. തടിച്ചുകൂടിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഹരിയാനയിലെ അംബാലയിലാണ് സംഭവം. 60കാരിയായ സ്ത്രീയാണ് മരിച്ചത്. ചാന്ദ്പുര സ്വദേശിനിയായ ഇവരുടെ സംസ്കാരം പ്രോട്ടോകോൾ പാലിച്ച് പൊലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് നടന്നത്. എന്നാല്‍ കൂട്ടംകൂടിയെത്തിയ ആളുകള്‍ പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടം വടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ആകാശത്തേയ്ക്ക് വെടിവയ്ക്കേണ്ടി വന്നു.
ആസ്മ രോഗിയായിരുന്ന സ്ത്രീയുടെ ആരോഗ്യനില തിങ്കളാഴ്ചയാണ് വഷളായത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവരുടെ പരിശോധനാഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചയാളുടെ ശവസംസ്കാര ചടങ്ങിന് തുല്യമായ നടപടിക്രമങ്ങളാണ് പാലിച്ചതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ