പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, സഹികെട്ട യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി; തുമ്പായത് സ്വകാര്യഭാഗത്തെ മര്‍ദ്ദനമേറ്റ പാടുകള്‍

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി നിര്‍ബന്ധിച്ചതില്‍ സഹികെട്ട യുവതി ബന്ധുക്കളുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി നിര്‍ബന്ധിച്ചതില്‍ സഹികെട്ട യുവതി ബന്ധുക്കളുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. 34 കാരനായ എന്‍ജിനീയറെയാണ് പാലില്‍ ഉറക്കഗുളിക കലക്കി നല്‍കി ഉറക്കി കിടത്തിയശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് ബന്ധുക്കള്‍ മര്‍ദ്ദിച്ചതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. തിരുമംഗലം സ്വദേശിയായ ഇ സുന്ദര്‍ ആണ് മരിച്ചത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ യുവതിയും ബന്ധുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എട്ടുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. കിടക്കയില്‍ നിന്ന് വീണ് ബോധം നഷ്ടപ്പെട്ടു എന്ന വ്യാജേന ഭര്‍ത്താവിനെ അധ്യാപിക ആശുപത്രിയില്‍ കൊണ്ടുപോയി. യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ മരണം സംഭവിച്ചതായി അറിയിച്ചു. സംഭവത്തില്‍ സംശയം തോന്നിയ തിരുമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. എന്‍ജിനീയറുടെ സ്വകാര്യഭാഗത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ സംശയം ബലപ്പെടുത്തി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു. ബന്ധുക്കളായ ബി ബാലാമണി, ബി സുമയ്യര്‍ എന്നിവരുടെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് അധ്യാപിക പൊലീസിന് മൊഴി നല്‍കി.

മദ്യപാനത്തിന് അടിമയാണ് ഭര്‍ത്താവ്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് യുവാവ് പതിവായി നിര്‍ബന്ധിക്കാറുണ്ടെന്ന് അധ്യാപിക പറയുന്നു. ഇതിന് വഴങ്ങിയില്ലെങ്കില്‍ ശാരീരികമായി ഉപദ്രവിക്കുന്നതും പതിവാണ്. ഇതില്‍ സഹികെട്ടാണ് ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അധ്യാപിക മൊഴി നല്‍കി. 

പാലില്‍ ഉറക്കഗുളിക കലക്കിനല്‍കി ഉറക്കി കിടത്തിയശേഷമാണ് കൃത്യം നടത്തിയത്. സുധീറിന്റെ തല വഴി പ്ലാസ്റ്റിക് ബാഗിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതിനിടെ സുമയ്യര്‍ യുവാവിന്റെ സ്വകാര്യഭാഗത്ത് മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com