രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ദിവസം നിശ്ചയിച്ച ജ്യോതിഷിക്ക് വധ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ദിവസം നിശ്ചയിച്ച ജ്യോതിഷിക്ക് വധ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ദിവസം നിശ്ചയിച്ച ജ്യോതിഷിക്ക് വധ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമി പൂജയ്ക്ക് ദിവസം നിശ്ചയിച്ച ജ്യോതിഷി എന്‍ആര്‍ വിജയേന്ദ്രയ്ക്ക് വധ ഭീഷണിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചത്. കര്‍ണാടകയിലെ ബല്‍ഗാവി സ്വദേശിയാണ് വിജയേന്ദ്ര ശര്‍മ. 

ഭൂമി പൂജയ്ക്ക് ഓഗസ്റ്റ് അഞ്ചിന് തീയതി നിശ്ചയിച്ച തന്നെ നിരവധി ആളുകള്‍ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹം പറയുന്നു. എന്തിനാണ് ഓഗസ്റ്റ് അഞ്ചിന് തന്നെ ഭൂമി പൂജയ്ക്കുള്ള ദിവസമായി നിശ്ചയിച്ചതെന്നും എന്തിനാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും ചോദിച്ചാണ് പലരും ഭീഷണി മുഴക്കുന്നത്. ജ്യോതിഷിയെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുകയാണ് താന്‍ ചെയ്തതെന്ന് അവരോട് മറുപടി പറഞ്ഞതായും വിജയേന്ദ്ര വ്യക്തമാക്കി. ഭീഷണികളെ താന്‍ ഗൗരവമായി എടുത്തിട്ടില്ലെന്നും വിജയേന്ദ്ര പറയുന്നു. 

ഭീഷണി മുഴക്കിയുള്ള ഫോണ്‍ വിളികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു. ബല്‍ഗാവിലെ തിലക്‌വാടി പൊലീസ് അദ്ദേഹത്തിന്റെ പരാതി രജിസ്റ്റര്‍ ചെയ്തു. 

ഫെബ്രുവരിയിലാണ് വിജയേന്ദ്ര ശര്‍മ ഭൂമി പൂജയ്ക്കുള്ള സമയം നിശ്ചയിച്ചത്. നേരത്തെ ഏപ്രില്‍ മാസത്തില്‍ അക്ഷയ ത്രതീയ ദിനത്തിലാണ് മുഹൂര്‍ത്തം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തീയതി മാറ്റുകയായിരുന്നു. 

അതിന് ശേഷം ജൂലൈ 29, 31, ഓഗസ്റ്റ് ഒന്ന്, അഞ്ച് തീയതികളും അദ്ദേഹം നല്‍കിയിരുന്നു. ശ്രാവണ മാസം കണക്കാക്കിയാണ് പിന്നീട് ഈ ദിവസങ്ങള്‍ അദ്ദേഹം തീരുമാനിച്ചത്. 

വാസ്തു ശാസ്ത്രമനുസരിച്ച് ഓഗസ്റ്റ് അഞ്ചിന് നല്ല മുഹൂര്‍ത്തമാണെന്ന് വിജയേന്ദ്ര പറഞ്ഞു. ഉച്ചയ്ക്ക് 12ന് മുമ്പ് തറക്കല്ലിടണം, അതിനുശേഷം രാഹു കാലം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എട്ട് ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനാണ് വിജയേന്ദ്ര ശര്‍മ. ബനറാസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ജ്യോതിഷത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ അദ്ദേഹം മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരുടെ ജ്യോതിഷിയുമാണ്. ഇദ്ദേഹം ഉപദേശിച്ച സമയത്താണ് വാജ്‌പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇരുവരുടേയും മാത്രമല്ല നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇദ്ദഹത്തില്‍ നിന്ന് ഉപദേശങ്ങള്‍ തേടാറുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com