ന്യൂഡല്‍ഹി : രാമജന്മഭൂമിയിൽ പുതിയ ക്ഷേത്രനിർമ്മാണമെന്ന ചരിത്രമുഹൂർത്തത്തിലാണ് അയോധ്യ. ഭൂമിപൂജ ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് പ്രധാനനേതാക്കളും ക്ഷണിതാക്കളും എത്തിക്കൊണ്ടിരിക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ തന്നെ സ്ഥലത്തെത്തി. സുരക്ഷാക്രമീകരണങ്ങൾ അടക്കം അദ്ദേഹം വിലയിരുത്തി.
യു പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവും വേദിയിലേക്ക് എത്തി. ക്ഷണിക്കപ്പെട്ട മതനേതാക്കൾ അടക്കം ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിട്ടുണ്ട്.
ഭൂമി പൂജയിലും ശിലാസ്ഥാപനത്തിലും പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രി ഹനുമാൻഗഡിയിലും രംലല്ലയിലും ദർശനം നടത്തിയ ശേഷമാകും ഭൂമിപൂജ വേദിയിലേക്ക് എത്തുക. ഉച്ചയ്ക്ക് 12.30 നാണ് അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങുകള്‍ നടക്കുന്നത്.
പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.175 പേര്‍ ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക.ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു പി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ ഇരിപ്പിടം ഉണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.
ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്. പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാംലല്ലയിലും മോദി ദര്‍ശനം നടത്തും. പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാംപും പ്രധാനമന്ത്രി പുറത്തിറക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ