ചരിത്രമൂഹൂര്‍ത്തത്തിനൊരുങ്ങി അയോധ്യ, പ്രധാനമന്ത്രി ലഖ്‌നൗവിലേക്ക് തിരിച്ചു ; ഭൂമി പൂജ 12.30 ന്

പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക
ചരിത്രമൂഹൂര്‍ത്തത്തിനൊരുങ്ങി അയോധ്യ, പ്രധാനമന്ത്രി ലഖ്‌നൗവിലേക്ക് തിരിച്ചു ; ഭൂമി പൂജ 12.30 ന്

ന്യൂഡല്‍ഹി :  രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമി പൂജയിലും ശിലാസ്ഥാപനത്തിലും പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലേക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മോദി ലഖ്‌നൗവിലെത്തും. അവിടെ നിന്നും ഹെലികോപ്റ്ററില്‍ രാവിലെ 11.30 ഓടെ പ്രധാനമന്ത്രി അയോധ്യയിലെത്തും. ഉച്ചയ്ക്ക് 12.30 നാണ് അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങുകള്‍ നടക്കുന്നത്. 

പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.175 പേര്‍ ചടങ്ങിൽ പങ്കെടുക്കും. 

പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക.ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു പി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ ഇരിപ്പിടം ഉണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.

ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്. പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാംലല്ലയിലും മോദി ദര്‍ശനം നടത്തും. പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാംപും പ്രധാനമന്ത്രി പുറത്തിറക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com