ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനം തനിക്കു മാത്രമല്ല, എല്ലാ ഇന്ത്യക്കാര്‍ക്കും വൈകാരികമായ ചരിത്ര നിമിഷമാണെന്ന് രാമക്ഷേത്ര പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി.
ശ്രീരാമക്ഷേത്രം, സമാധാനവും സമൃദ്ധിയും കരുത്തും നിറഞ്ഞതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ നീതിപൂര്‍വമായ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് അഡ്വാനി പ്രസ്താവനയില്‍ പറഞ്ഞു. രാമക്ഷേത്രമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ 1990 ല്‍ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കു നടത്തിയ രഥയാത്രയിലൂടെ സുപ്രധാനമായ പങ്കുവഹിക്കാന്‍ തനിക്കു നിയോഗമുണ്ടായി. അത് തന്നെ വിനയാന്വിതനാക്കുന്നുവെന്ന് അഡ്വാനി പറഞ്ഞു.
ഇന്ത്യന്‍ രാഷ്ടീയത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് രാമക്ഷേത്ര പ്രക്ഷോഭവും അതിനായി അഡ്വാനി നടത്തിയ രഥയാത്രയും. 1990 കളുടെ തുടക്കത്തില്‍ അഡ്വാനി നയിച്ച രഥയാത്ര ഉത്തരേന്ത്യയെ ഇളക്കി മറിച്ചു. ഇതോടെയാണ് ബിജെപി ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടത്.
അഡ്വാനിക്കൊപ്പം അന്നത്തെ പ്രക്ഷോഭത്തിനു മുന്നില്‍നിന്ന മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷിയും ഉമ ഭാരതിയും ഇന്ന് അയോധ്യയില്‍ നടക്കുന്ന ചടങ്ങുകളില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങും ഇന്നത്തെ ചടങ്ങിനെത്തുന്നില്ല.
അഡ്വാനിയെയും ജോഷിയെയും രാമക്ഷേത്രനിര്‍മാണ ട്രസ്റ്റ് ക്ഷണിച്ചില്ലെന്നു വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീടി ഇരുവരെയും ഫോണിലൂടെ ക്ഷണിച്ചതായി ട്രസ്റ്റ് അറിയിച്ചു. ഉമാ ഭാരതിക്ക് ക്ഷണം ലഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങു നടക്കുമ്പോള്‍ എത്തില്ലെന്നും പിന്നീടു ദര്‍ശനം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ