ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം 'മുക്കി'; പ്രധാനമന്ത്രി എന്തിന് നുണ പറഞ്ഞെന്ന് രാഹുല്‍

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി.
ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം 'മുക്കി'; പ്രധാനമന്ത്രി എന്തിന് നുണ പറഞ്ഞെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിന് ശേഷമാണ് നീക്കം ചെയ്തിരിക്കുന്നത്.

അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഇത് ഉയര്‍ത്തിക്കാട്ടി മോദി നുണ പറയുകയായിരുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത്. എന്തിനാണ് പ്രധാനമന്ത്രി നുണ പറഞ്ഞത് എന്നായിരുന്നു റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

'മെയ് അഞ്ചുമുതല്‍ ചൈനീസ് ആക്രമണം യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും ഗാല്‍വന്‍ താഴ്‌വരയിലും വര്‍ദ്ധിച്ചുവരികയാണ്. മെയ് 17,18 തിയതികളില്‍ കുഗ്രാങ് നള (പട്രോളിങ് പോയിന്റ് 15ന് സമീപം), ഗോഗ്ര (പിപി17എ), പാങ്കോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചൈനീസ് പക്ഷം അതിക്രമിച്ചു കയറി' പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ഇരുവിഭാഗവും തമ്മില്‍ സൈനികതല ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജൂണ്‍ ആറിന് കോര്‍ കമാന്‍ഡര്‍ തല യോഗം നടന്നു. എന്നാല്‍ ജൂണ്‍ 15ന് സൈനികര്‍ മുഖാമുഖം വരികയും ഏറ്റുമുട്ടലുണ്ടാകുകയും ഇരുപക്ഷത്തും ആളപായം ഉണ്ടായതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

പ്രതിരോധമന്ത്രാലയം പ്രസിദ്ധീകരിച്ചതിന് ശേഷം പിന്‍വലിച്ച റിപ്പോര്‍ട്ട്‌

ചൈനയുമായുള്ള സംഘര്‍ഷം നീണ്ടും നില്‍ക്കാമെന്നും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് ഉടനടി നടപടി ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com