ന്യൂഡൽഹി: ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പതിവ് ട്രെയിൻ സർവീസുകൾ ഉണ്ടാവില്ലെന്ന് റെയിൽവേ മന്ത്രാലയം. ഓഗസ്റ്റ് 12 വരെയാണ് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, അതിനു ശേഷവും പതിവ് സർവീസുകൾ ഉണ്ടാവില്ലെന്നാണ് ഇന്ന് വ്യക്തമാക്കിയിട്ടുള്ളത്.
സബർബൻ ട്രെയിൻ ഉൾപ്പടെയുളള പതിവ് ട്രെയിൻ സർവീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഉണ്ടാവില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പൊതുഗതാഗത സംവിധാനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം.
തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം സർവീസ് നടത്തുന്ന മുംബൈ ലോക്കൽ ട്രെയിനുകളും സർവീസ് തുടരും.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാർച്ച് 25ന് രാജ്യ വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ ട്രെയിൻ സർവീസുകൾ റെയിൽവേ അവസാനിപ്പിച്ചിരുന്നു. പിന്നീട് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ശ്രമിക് ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. നിയന്ത്രണങ്ങളോടെയാണ് ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ