ബംഗളൂരു: ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് കർണാടക ബിജെപി എംപി അനന്ത്കുമാർ ഹെഗ്‌ഡെ. കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹെഗ്‌ഡെയുടെ വിവാദ പരാമർശം.
'അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പണിയെടുക്കാൻ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബിഎസ്എന്‍എല്‍. ജീവനക്കാര്‍' ഹെഗ്‌ഡെ പറഞ്ഞു. ബിഎസ്എന്‍എല്‍. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ബിഎസ്എൻഎൽ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.
88,000 ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടും അതിന്റെ നിലവാരം ഉയര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ് എംപി പറഞ്ഞു.
മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്ന ഹെഗ്‌ഡെയുടെ പരമർശം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഉത്തര കന്നഡയില്‍ നിന്നുള്ള ബിജെപി എംപിയായ ഹെഗ്‌ഡെ ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ