ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിലവിൽ ഇന്ത്യയിലാണ്. മൂന്ന് ദശലക്ഷം കടന്ന ആകെ രോഗികളുടെ എണ്ണം വരുംദിനങ്ങളിൽ കൂടുമെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലും ബ്രസീലിലുമാണ് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും പ്രതിദിന കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യ മറ്റ് രണ്ട് രാജ്യങ്ങളെയും മറികടക്കുമെന്നാണ് വിദഗ്ധർ ഭയക്കുന്നത്.
കഴിഞ്ഞ 18 ദിവസം തുടർച്ചയായി ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഞായറാഴ്ച 56,706 പേരാണ് വൈറസ് ബാധിതരായത്.
നിലവിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം 5,874,123 ആയി. 180,604 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. 3,167,028 പേർ സുഖം പ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീൽ ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് 3,605,783 പേർക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 114,772 ആയി.2,709,638 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയാറ് ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. മരണസംഖ്യ 812,181 ആയി ഉയർന്നു. 16,075,290 പേർ സുഖം പ്രാപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ