പട്ടിക വിഭാഗങ്ങളെ ഉപ വിഭാഗങ്ങളായി തിരിക്കാം; സുപ്രീം കോടതിയില്‍ വിരുദ്ധ വിധി; വിഷയം ചീഫ് ജസ്റ്റിസിന്

ഉത്തരവു പുനപ്പരിശോധിക്കുന്നതിന് ഉചിതമായ നടപടിക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘനടാ ബെഞ്ച്
പട്ടിക വിഭാഗങ്ങളെ ഉപ വിഭാഗങ്ങളായി തിരിക്കാം; സുപ്രീം കോടതിയില്‍ വിരുദ്ധ വിധി; വിഷയം ചീഫ് ജസ്റ്റിസിന്

ന്യൂഡല്‍ഹി: പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിനായി ഉപവിഭാഗങ്ങളായി തിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന ഉത്തരവു സുപ്രീം കോടതി പുനപ്പരിശോധിക്കുന്നു. ഉത്തരവു പുനപ്പരിശോധിക്കുന്നതിന് ഉചിതമായ നടപടിക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘനടാ ബെഞ്ച് വ്യക്തമാക്കി.

2004ലെ ഇവി ചിന്നയ്യ കേസിലാണ്, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കാന്‍ സംസ്ഥാനങ്ങള്‍ അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് മറിച്ചുള്ള അഭിപ്രായം മുന്നോട്ടുവച്ച സാഹചര്യത്തിലാണ്, പുനപ്പരിശോധനയില്‍ തീരുമാനം ചീഫ് ജസ്റ്റിസിനു വിട്ടത്.

മുന്‍ ഉത്തരവ് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്നാണ് കരുതുന്നതെന്ന് ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. പട്ടിക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് തൊഴില്‍, വിദ്യാഭ്യാസ സംവരണത്തില്‍ മുന്‍ഗണന തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കു നിയമ നിര്‍മാണം നടത്താമെന്ന ബെഞ്ച് വ്യക്തമാക്കി.

പട്ടിക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കി പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുന്നതായി ഉത്തരവില്‍ കോടതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com