ചെന്നൈ: കോവിഡ് പോസിറ്റീവായ രോഗിയുടെ ഇരു ശ്വാസകോശങ്ങളും സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ശ്വാസകോശമാണ് മാറ്റിവെച്ചത്. ചെന്നൈയിലെ എംജിഎം ഹെൽത്ത്‌കെയർ ആശുപത്രിയിലാണ് ഗാസിയാബാദ് സ്വദേശിയായ 48കാരന്റെ ശസ്ത്രക്രിയ നടന്നത്.
കോവിഡ് ബാധിച്ച് ആരോഗ്യ നിലവഷളായ രോഗിയെ ഇരു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന യുവാവിനെ ജൂലൈ 20-ാം തിയതി വിമാന മാർഗം ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചു. ഇസിഎംഒ സഹായത്തോടെയാണ് ശ്വാസോച്ഛോസം നിലനിർത്തിയിരുന്നത്. കോവിഡ് രോഗി ആയതിനാൽ ശസ്ത്രക്രിയ അതി സങ്കീർണമായിരുന്നെന്ന് എംജിഎം ഹെൽത്ത് കെയറിലെ ശ്വാസകോശ ശസ്ത്രക്രിയാ വിഭാഗം തലവൻ ഡോ. കെ ആർ ബാലകൃഷ്ണൻ പറഞ്ഞു. മാറ്റിവെച്ച ഇരു ശ്വാസകോശങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവും ഇതോടൊപ്പം മറ്റോരാളിലേക്ക് മാറ്റിവെച്ചു. ഈ ശസ്ത്രക്രിയയും വിജയമായെന്ന് സംഘത്തിലുണ്ടായിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആന്റ് ലംഗ് ട്രാൻസ്പ്ലാന്റ് കോ ഓഡിനേറ്റർ ഡോ. സുരേഷ് റാവു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ