ഭോപ്പാല്‍: റെക്കോര്‍ഡ് മഴയില്‍ മധ്യപ്രദേശിലെ വിവിധ ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലായി. സംസ്ഥാനത്തെ 12 ജില്ലകളാണ് വെളളപ്പൊക്ക കെടുതി നേരിടുന്നത്. കനത്തമഴയില്‍ എട്ടു പേര്‍ മരിക്കുകയും 9000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച മുതല്‍ മധ്യപ്രദേശില്‍ കനത്ത മഴ അനുഭവപ്പെടുകയാണ്. ഇന്നാണ് മഴയ്ക്ക് നേരിയ ശമനം ഉണ്ടായത്. ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ സഹായം തേടിയിരിക്കുകയാണ് മധ്യപ്രദേശ്.
ഹോഷങ്കാബാദ്, ഭോപ്പാല്‍, വിദിഷ, ചിന്ദ്‌വാര, കട്‌നി തുടങ്ങിയ ജില്ലകളാണ് ഏറ്റവുമധികം കെടുതി നേരിടുന്നത്. പല ഗ്രാമങ്ങളും വെളളത്തിന്റെ അടിയിലാണ്. വ്യോമസേനയുടെ സഹായത്തോടെ നിരവധിപ്പേരെയാണ് എയര്‍ലിഫ്റ്റ് ചെയ്ത് ക്യാമ്പില്‍ എത്തിച്ചത്. സോമാല്‍വാഡ ഗ്രാമത്തില്‍ നിന്നുമാത്രം 62 പേരെയാണ് എയര്‍ ലിഫ്റ്റ് ചെയ്തത്.
12 ജില്ലകളിലെ 454 ഗ്രാമങ്ങള്‍ വെളളപ്പൊക്ക കെടുതി നേരിടുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 9300 പേരെ ക്യാമ്പുകളിലാക്കി. വെളളപ്പൊക്കത്തെ തുടര്‍ന്ന് 1200 ആളുകള്‍ കുടുങ്ങി കിടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ