ന്യൂഡൽഹി: രാജ്യത്തെ ആദ്യ കാർഡിയാക് ക്ലിനിക് സ്ഥാപകയും പ്രഥമ വനിതാ കാർഡിയോളജിസ്റ്റുമായ ഡോ. എസ് പത്മാവതി (103) അന്തരിച്ചു. ആറര പതിറ്റാണ്ടിലേറെ ഹൃദ്രോഗ ചികിത്സാ, ഗവേഷണ മേഖലകളിൽ സജീവമായിരുന്നു പത്മാവതി. പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ഇവരെ ആദരിച്ചു.
യാങ്കൂൺ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ പത്മാവതി ഉന്നതപഠനം നടത്തിയത് ലണ്ടനിലാണ്. 1953ൽ ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലാണു സേവനം തുടങ്ങിയത്. ഇവിടെ രാജ്യത്തെ ആദ്യ കാർഡിയാക് ക്ലിനിക് തുടങ്ങി. കാർഡിയോളജി പ്രത്യേക പഠന–ചികിത്സാ വിഭാഗമാക്കിയ പത്മാവതി നാഷനൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ഓൾ ഇന്ത്യ ഹാർട്ട് ഫൗണ്ടേഷൻ എന്നിവയ്ക്കു തുടക്കം കുറിച്ചു.
കാർഡിയോളജിയുമായി ബന്ധപ്പെട്ട് മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. അച്ഛൻ അഡ്വ. വി എസ് അയ്യർ, അമ്മ ലക്ഷ്‌മിയമ്മാൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ