'മോദി നേരിട്ടുവരട്ടെ'; ചര്‍ച്ചയ്ക്കില്ലെന്ന് ഒരുവിഭാഗം കര്‍ഷകര്‍, കേന്ദ്ര സര്‍ക്കാരുമായുള്ള നിര്‍ണായക യോഗം ഇന്ന്

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷരുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.
ചിത്രം/പിടിഐ
ചിത്രം/പിടിഐ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷരുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഒരുവിഭാഗം കര്‍ഷകര്‍ പുറപ്പെട്ടു. ഇന്നത്തെ ചര്‍ച്ച വിജയകരമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്ന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സോം പ്രകാശ് പറഞ്ഞു. 

അതേസമയം, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. സിംഘു അതിര്‍ത്തിയില്‍ നിന്ന് 35 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്നത്. എന്നാല്‍ ഒരുവിഭാഗം ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചര്‍ച്ചയ്‌ക്കെത്തണം എന്നാണ് ഇവരുടെ ആവശ്യം. 

' കര്‍ഷകരെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരം ചെയ്യുന്ന 507 കര്‍ഷക സംഘടനകളുമായി പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്കെത്താതെ ഞങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല.'- പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ് എസ് ശുഭ്‌റന്‍ പറഞ്ഞു. 

അതേസമയം, സമരത്തില്‍ സമവായം കണ്ടെത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് വേണ്ടി അമരിന്ദര്‍ സിങ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

ഇന്നത്തെ ചര്‍ച്ച തങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമാണെന്ന് കഴിഞ്ഞദിവസം കര്‍ഷക സംഘടനകള്‍ പറഞ്ഞിരുന്നു. ചര്‍ച്ച കേന്ദ്രസര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുക്കാനുള്ള അവസാന അവസരമാണ്. അല്ലെങ്കില്‍ ഈ പ്രക്ഷോഭം കൂടുതല്‍ ശക്തമാകും, സര്‍ക്കാര്‍ വീഴും'- കര്‍ഷക സംഘടനയായ ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ നേതാവ് പ്രതിഭ ഷിന്‍ഡെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com