ന്യൂഡൽഹി: 160 കോടി കോവിഡ് വാക്സിൻ ഡോസ് വാങ്ങാൻ വിവിധ കമ്പനികളുമായി ധാരണയുണ്ടാക്കി ഇന്ത്യ. വാക്സീനുകൾ തയാറാകും മുൻപെ തന്നെയാണ് ഇന്ത്യയുടെ നീക്കം.
ഇത്രയും കോവിഡ് വാക്സിൻ ഡോസ് ലഭിച്ചാൽ 80 കോടിയോളം പേർക്ക് നൽകാൻ കഴിയും. സാമൂഹിക പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) ലഭിക്കാൻ ഇതു മതിയാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. 50 കോടി ഓക്സ്ഫഡ് വാക്സീൻ ആണ് ഇന്ത്യ വാങ്ങുന്നത്.
ഇതിനു പുറമേ, യുഎസ് കമ്പനിയായ നോവാവാക്സ് 100 കോടി, റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 10 കോടി എന്നിവയും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലെത്തിക്കും. ഇതിനു പുറമേയാണ് ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും തദ്ദേശീയ വാക്സീനുകൾ. ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന വാക്സിനുകൾ ഏതാനും ആഴ്ചയ്ക്കുള്ളിൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു.
വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ച് പ്രവർത്തിക്കുകയാണ്. കുറഞ്ഞ നിരക്കിൽ വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലോകം തയ്യാറെടുക്കുന്നത്. വാക്‌സിൻ വിതരണത്തിന് രാജ്യത്തിന് കാര്യക്ഷമമായ സംവിധാനവും വൈദഗ്ധ്യവുമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ച തുടരുകയാണെന്നും മോദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ