കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാരിനെതിരെ നടന്ന സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ തങ്ങളുടെ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബിജെപി. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ സെക്രട്ടേറിയറ്റിനു പുറത്ത് നടത്തിയ സമരത്തിനിടെയാണ് സംഭവം.
പ്രതിഷേധം അക്രമാസക്തമാകുകയും പൊലീസ് വെടിയുതിർക്കുകയും ചെയ്‌തെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച 12 മണിക്കൂർ ബന്ദിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിനിടെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു.
ബിജെപി പ്രവർത്തകനായ ഉലൻ റോയ് എന്ന 50കാരൻ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. എന്നാൽ വെടിവെപ്പുണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതും പൊലീസുമായി ഏറ്റുമുട്ടുന്നതുമായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമരക്കാരെ നേരിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
അതേസമയം, സമരക്കാർക്കു നേരെ പൊലീസ് വെടിവെച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഒരാൾ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞതായും വെടിയുതിർത്തതായും പോലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ