പിഎം വാണി, രാജ്യം മുഴുവന്‍ അതിവേഗ വൈ-ഫൈ; എങ്ങനെ ലഭ്യമാവും? വിശദാംശങ്ങള്‍

സ്മാര്‍ട്ട്‌ഫോണില്‍ പിഎം- വാണി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വൈ-ഫൈ സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പിഎം വാണി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ,  രാജ്യത്ത് എവിടെയും അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭിക്കാനുള്ള സാധ്യത തെളിയുന്നു. അതും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സാധ്യതയാണ് പുതിയ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ തുറന്നിടുന്നത്. സിഗ്നല്‍ കുറവുള്ള വിദൂര പ്രദേശങ്ങളില്‍ പോലും വൈ- ഫൈ സേവനം ലഭിക്കുമെന്നത് ഈ രംഗത്തെ വിപ്ലവകരമായ മാറ്റമായി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

പിഎം- വാണി എന്ന പേരില്‍ വൈ-ഫൈ സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. പബ്ലിക് വൈ- ഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയ്‌സ് എന്നതാണ് പിഎം- വാണിയുടെ പൂര്‍ണരൂപം. സ്മാര്‍ട്ട്‌ഫോണില്‍ പിഎം- വാണി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കുക.

പബ്ലിക് ഡേറ്റ ഓഫീസുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. ഇവരാണ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ നല്‍കുക. രാജ്യത്ത് ഒരു ലക്ഷം പബ്ലിക് വൈ-ഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വാണിജ്യ ആവശ്യത്തിനുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുത്തിട്ടുള്ള ഏതൊരു വ്യക്തിക്കും വൈ-ഫൈ ഡേറ്റ ഓഫീസുകളെ സമീപിച്ച് വൈ ഫൈ ഹോട്‌സ്‌പോട്ടിനായി അപേക്ഷ നല്‍കാം. ഇവര്‍ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് ജനങ്ങള്‍ക്ക് വൈ-ഫൈ സേവനം ലഭ്യമാക്കാന്‍ സാധിക്കും. അതായത് പിഎം- വാണി പദ്ധതിയുടെ കീഴിലുളള സേവനദാതാക്കള്‍ വഴി രാജ്യമൊട്ടാകെ വൈ-ഫൈ സേവനം ലഭിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്. 

ഇതിന് വണ്‍ ടൈം രജിസ്‌ട്രേഷനേ ആവശ്യമുള്ളൂ.  പിഎം വാണി ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള വാലറ്റുകള്‍ വഴി പണം അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും.10 രൂപ മുതല്‍ വൈ-ഫൈ ഉപയോഗത്തിന് അനുസരിച്ച് ഉപഭോഗനിരക്ക് ഉയരും. യുപിഐ നെറ്റ്‌വര്‍ക്ക് പോലെ ഉപയോഗത്തിന് അനുസരിച്ച് വാലറ്റില്‍ നിന്ന് പണം തട്ടിക്കിഴിക്കും. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ വരെ വൈ-ഫൈ ബിസിനസിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. ട്രായ് ആണ് രാജ്യമൊട്ടാകെ വിപുലമായ തോതില്‍ വൈ-ഫൈ നെറ്റ് വര്‍ക്ക് എന്ന ആശയം മുന്നോട്ടുവെച്ചത്.


പബ്ലിക് ഡേറ്റ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇവരാണ് പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്ക് സേവനം ചെറുകിട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുക. ഇവര്‍ വഴിയാണ് ജനങ്ങളിലേക്ക് സേവനം എത്തുക. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ലൈസന്‍സ് ഫീ ഈടാക്കില്ല എന്നതാണ് മറ്റൊരു സവിശേഷത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com