മമത സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ റിപ്പോര്‍ട്ട് ; ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 

നഡ്ഡയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ ലോക്കല്‍ പൊലീസിന് വീഴ്ച സംഭവിച്ചു എന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്
ജെപി നഡ്ഡ, ആക്രമണത്തില്‍ തകര്‍ന്ന കാര്‍ ( പിടിഐ ചിത്രം)
ജെപി നഡ്ഡ, ആക്രമണത്തില്‍ തകര്‍ന്ന കാര്‍ ( പിടിഐ ചിത്രം)

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായ സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ജ​ഗദീപ് ധന്‍കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. അതിനിടെ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡിജിപോയും നേരിട്ടെത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. 14 ന് നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 


നഡ്ഡയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ ലോക്കല്‍ പൊലീസിന് വീഴ്ച സംഭവിച്ചു എന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബംഗാലില്‍ ക്രമസമാധാന നില കാലങ്ങളായി തകര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രി ഭരണഘടനയെ മാനിക്കണം. അതിന്റെ പാത വിട്ട് മുഖ്യമന്ത്രിക്ക് പോകാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേന്ദ്രനേതാക്കള്‍ വരുമ്പോള്‍ ലോക്കല്‍ പൊലീസ് പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കാളുണ്ട്. എന്നാല്‍ വ്യാഴാഴ്ച നഡ്ഡയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. അത് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നതിന്റെ വീഴ്ചയാണ്. ബിജെപി ദേശീയപ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച് സര്‍ക്കാരിനും ലോക്കല്‍ പൊലീസിനും നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതാണെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ പര്‍ലമെന്റ് മണ്ഡലമായ ഡയമണ്ട് ഹാര്‍ബറില്‍ വെച്ചാണ് വ്യാഴാഴ്ച ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. വടിയും കല്ലുകളും ഉപയോഗിച്ച് ജനക്കൂട്ടം നഡ്ഡയുടെ കാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ബിജെപി നേതാക്കളായ കൈലാഷ് വിജയവര്‍ഗീയ, മുകുള്‍ റോയ് തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു. 

തൃണമൂല്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത ആക്രമണം ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ഉത്തരവാദികള്‍ക്കെതിരെ ഉടനടി ശക്തമായ നടപടി സ്വീകരിക്കാന്‍ ബംഗാള്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com