എതിര്‍ക്കുന്ന എല്ലാവരേയും ദേശവിരുദ്ധരും മാവോയിസ്റ്റുകളുമാക്കുന്നു; കര്‍ഷകരോട് മാപ്പ് പറയണം, കേന്ദ്രസര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ്

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭത്തെ ദേശവിരുദ്ധ സമരമായി ചിത്രീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ്.
കര്‍ഷക പ്രക്ഷോഭം/പിടിഐ
കര്‍ഷക പ്രക്ഷോഭം/പിടിഐ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭത്തെ ദേശവിരുദ്ധ സമരമായി ചിത്രീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ്. എതിര്‍ക്കുന്ന എല്ലാവരേയും കേന്ദ്രസര്‍ക്കാര്‍ ദേശവിരുദ്ധരും മാവോയിസ്റ്റുകളുമായി ചിത്രീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ഷക സമരത്തില്‍ തീവ്ര ഇടത്, മാവോയിസ്റ്റ് സംഘടനകള്‍ നുഴഞ്ഞു കയറിയതായുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

മോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിന് സ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ജദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എതിര്‍ക്കുന്ന എല്ലാവരെയും മാവോയിസ്റ്റുകളായും ദേശവിരുദ്ധരായും പ്രഖ്യാപിക്കുകയാണ് മോദിയുടെയും മന്ത്രിമാരുടെയും നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഠിനമായ തണുപ്പും മഴയും അവഗണിച്ച് ധൈര്യപൂര്‍വ്വം സമരം ചെയ്യുന്ന കര്‍ഷകരോട് മോദി സര്‍ക്കാര്‍ ക്ഷമ ചോദിക്കണമെന്നും അവരുടെ ശരിയായ ആവശ്യങ്ങള്‍ ഉടനടി അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് കലാപമുണ്ടാക്കാനാണ് സമരത്തില്‍ നുഴഞ്ഞുകയറിയ ഇടത് സംഘടനകളുടെ ശ്രമമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന കവികളും സാമൂഹിക പ്രവര്‍ത്തകരും അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് കര്‍ഷക സമരത്തിനിടെ ആവശ്യമുയര്‍ന്നു. ഇത് മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം കാണുന്നത് തീവ്രനിലപാടുള്ള ഇടത് മാവോയിസ്റ്റ് സംഘടനകള്‍ സമരത്തില്‍ നുഴഞ്ഞുകയറി എന്ന് വ്യക്തമാക്കുന്നതാണ്. കര്‍ഷക സംഘടനകളുടെ തലപ്പത്തുള്ള ചില നേതാക്കള്‍ക്കും ഇത്തരത്തിലുള്ള ചരിത്രം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com