55 വര്‍ഷങ്ങള്‍ക്ക് ശേഷം; ഇന്ത്യ-ബംഗ്ലാദേശ് റെയില്‍പാത പുനസ്ഥാപിച്ചു

ഇന്ത്യയെ ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന ചിലാഹതി-ഹല്‍ദിബാരി റെയില്‍പാതയുടെ പുനസ്ഥാപന ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് നിര്‍വഹിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഉദ്ഘാടന വേളയില്‍/ എഎന്‍ഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഉദ്ഘാടന വേളയില്‍/ എഎന്‍ഐ


ന്യൂഡല്‍ഹി: ഇന്ത്യയെ ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന ചിലാഹതി-ഹല്‍ദിബാരി റെയില്‍പാതയുടെ പുനസ്ഥാപന ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ വ്യഴാഴ്ച നടന്ന വെര്‍ച്വല്‍ ഉഭയകക്ഷി യോഗത്തിലായിരുന്നു ഉദ്ഘാടനം. 

55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിലാഹതി-ഹല്‍ദിബാരി റെയില്‍ പാത പുനസ്ഥാപിക്കുന്നത്. ഇരുരാജ്യങ്ങളിലേക്കും 1965 വരെ പ്രവര്‍ത്തിച്ചിരുന്ന റെയില്‍ പാതകളില്‍ ഗതാഗതം പുനസ്ഥാപിക്കുന്ന അഞ്ചാമത്തെ പാതയാണിത്. ബംഗ്ലാദേശുമായി അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാന്‍ ഏറെ ഉപകാരപ്രദമായ പാതയാണിത്. 

ആദ്യഘട്ടത്തില്‍ ഈ പാതയിലൂടെ ചരക്ക് നീക്കമാണ് നടക്കുക. ഇരുരാജ്യങ്ങളും ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും പൂര്‍ത്തീകരിച്ച ശേഷം യാത്രാ തീവണ്ടികളും ഇതിലൂടെ സര്‍വീസ് നടത്തും.

ബംഗ്ലാദേശുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയത്തില്‍ ബംഗ്ലാദേശ് സുപ്രധാന ഭാഗമാണെന്നും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ പോലും വാക്‌സിന്‍, ആരോഗ്യ പ്രവര്‍ത്തകരെ നല്‍കുന്നതില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും മികച്ച രീതിയില്‍ സഹകരിച്ചുവെന്നും മോദി ചൂണ്ടിക്കാണിച്ചു. കോവിഡിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിന് ബംഗ്ലാദേശിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. 

ബംഗ്ലാദേശിന്റെ ഒരു യഥാര്‍ഥ സുഹൃത്താണ് ഇന്ത്യയെണാണ് യോഗത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്. 1971 യുദ്ധത്തില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നതായും ഹസീന പറഞ്ഞു. ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തുന്നത് രാജ്യം ഉറ്റുനോക്കുകയാണെന്നും ഹസീന കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com