'ക്രെഡിറ്റ് നിങ്ങള്‍ എടുത്തോളൂ, കര്‍ഷകരെ വെറുതെവിടൂ'; കാര്‍ഷിക നിയമത്തില്‍ പ്രതിപക്ഷത്തിനെതിരെ മോദി 

താങ്ങുവില തുടരുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി മധ്യപ്രദേശിലെ കര്‍ഷകരുമായി സംവദിക്കുന്നു/ ചിത്രം: എഎന്‍ഐ
പ്രധാനമന്ത്രി മധ്യപ്രദേശിലെ കര്‍ഷകരുമായി സംവദിക്കുന്നു/ ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: താങ്ങുവില തുടരുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താങ്ങുവില എടുത്തുകളയാനാണ് ഉദ്ദേശിച്ചതെങ്കില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമായിരുന്നോ എന്ന് മോദി ചോദിച്ചു. താങ്ങുവിലയെ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് കൃഷി ഇറക്കുന്നതിന് മുന്‍പ് താങ്ങുവില പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ കര്‍ഷരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുകയായിരുന്നു മോദി.

പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷരോട് സ്വീകരിച്ച സമീപനം സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തമാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ എട്ടുവര്‍ഷ കാലം ഒന്നും ചെയ്യാതെ വെറുതെ ഇരുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കര്‍ഷകര്‍ക്കായി കൂടുതലായി ഒന്നും ചെയ്യാനില്ല എന്ന നിലപാടിലായിരുന്നു അവര്‍. അതിനാല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കുകയാണ് ഉണ്ടായതെന്ന് മോദി ആരോപിച്ചു. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയാല്‍ ക്രെഡിറ്റ് നഷ്ടപ്പെടുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. 'എനിക്ക് ക്രെഡിറ്റ് വേണ്ട. പ്രകടനപത്രികയില്‍ ഇതിന്റെ ക്രെഡിറ്റ് നിങ്ങള്‍ തന്നെ അവകാശപ്പെട്ടോളൂ. കര്‍ഷകര്‍ നന്നായി ജീവിക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തൂ'- മോദി പറഞ്ഞു.

താങ്ങുവില എടുത്തുകളയാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കുമായിരുന്നോ എന്ന് മോദി ചോദിച്ചു. താങ്ങുവിലയെ സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് കൃഷി ഇറക്കുന്നതിന് മുന്‍പ് താങ്ങുവില പ്രഖ്യാപിച്ചത്. കണക്കുകൂട്ടലുകള്‍ കൃത്യമായി നടത്താന്‍ കര്‍ഷകരെ ഇത് സഹായിച്ചതായും മോദി പറഞ്ഞു.

കര്‍ഷകരുടെ പേരില്‍ സമരം ചെയ്യുന്നവര്‍ മുന്‍പ് ഭരിച്ചിരുന്നപ്പോള്‍ എന്താണ് ചെയ്തിരുന്നത് എന്ന കാര്യം ഓര്‍ക്കണം. കര്‍ഷകര്‍ക്ക് മുന്‍പില്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ തനിക്ക് വിശദീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് മോദി കാര്യങ്ങള്‍ എണ്ണി പറഞ്ഞത്.  കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ത്തണം. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കി ആറുമാസം കഴിഞ്ഞിട്ടും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുകയാണ്. നുണകളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. 

നിലവില്‍ നിരവധി കൃഷിക്കാര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്. നേരത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നില്ല. നിലവില്‍ കാര്‍ഷിക പരിഷ്‌കരണത്തിലൂടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കര്‍ഷകരുടെ കൈയില്‍ എത്തിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com