ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; വിവാഹ മോചനം തേടി ബിജെപി എംപി

പശ്ചിമബംഗാളില്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ഭാര്യയ്ക്ക് വിവാഹ മോചന നോട്ടീസ് അയക്കാന്‍ തീരുമാനിച്ച് ബിജെപി എംപി
ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സുജാത മോണ്ടല്‍ ഖാന്‍
ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സുജാത മോണ്ടല്‍ ഖാന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ഭാര്യയ്ക്ക് വിവാഹ മോചന നോട്ടീസ് അയക്കാന്‍ തീരുമാനിച്ച് ബിജെപി എംപി. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാനാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് മണിക്കൂറുകള്‍ക്കകമാണ് ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടാന്‍ സൗമിത്ര ഖാന്‍ തീരുമാനിച്ചത്. ഭാരതീയ ജനത യുവ മോര്‍ച്ച പ്രസിഡന്റും ബിഷ്ണുപുര്‍ എംപിയുമാണ് സൗമിത്ര ഖാന്‍. ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ സുജാത മോണ്ടല്‍ ഖാന്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ബിജെപി ജനങ്ങള്‍ക്ക് വേണ്ട ആദരവ് നല്‍കുന്നില്ല എന്ന് വിമര്‍ശിച്ച സുജാത അവസാരവാദ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നും കളങ്കിതരമായ ആളുകളാണ് നേതൃത്വത്തില്‍ ഇരിക്കുന്നതെന്നും കുറ്റപ്പെടുത്തി. 

സൗമിത്ര ഖാന്‍ നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. 2014ല്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്നാണ് സൗമിത്ര ഖാന്‍ വിജയിച്ചത്. കഴിഞ്ഞവര്‍ഷം വിജയം ആവര്‍ത്തിച്ചത് ഭാര്യയുടെ പിന്തുണ കൊണ്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് ബിഷ്ണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞു. ക്രിമിനല്‍ കേസില്‍ മണ്ഡലത്തില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് സൗമിത്ര ഖാന് കോടതി ജാമ്യം അനുവദിച്ചത്. സൗമിത്ര ഖാന്റെ അഭാവത്തില്‍ സുജാത മോണ്ടലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

സുജാത ഖാനും ബിജെപി അംഗമായിരുന്നു. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിട്ടുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എമാര്‍ ഉള്‍പ്പെടെ 35 നേതാക്കളാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയത്. ബിജെപി നേതാവ് അമിത് ഷായുടെ റാലിയോടനുബന്ധിച്ചായിരുന്നു കൂറുമാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com