പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് വിജയവര്‍ഗീയ

പശ്ചിമബംഗാളില്‍ പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു
ബിജെപി പതാക /ഫയല്‍ ചിത്രം
ബിജെപി പതാക /ഫയല്‍ ചിത്രം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ ആവശ്യപ്പെട്ടു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മാധ്യംഗ്രാമില്‍ ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. അശോക് സര്‍ദാര്‍ ആണ് കൊലപ്പെട്ടത്. കാലിനും നെഞ്ചിനുമേറ്റ വെടിയാണ് മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് അശോക് സര്‍ദാറിന്റെ കുടുംബം ആരോപിച്ചു. ബിജെപിയെ കുടുംബം പിന്തുണയ്ക്കുന്നതാണ് പ്രകോപനത്തിന് കാരണം. രാഷ്ട്രീയ വൈരാഗ്യമാണ് അച്ഛന്റെ മരണത്തിന് കാരണമെന്ന് മകന്‍ ആരോപിച്ചു. 

സംസ്ഥാനത്ത് രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇടപെട്ട് സംസ്ഥാനത്ത് സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പോര് സംസ്ഥാനത്ത് മുറുകുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com