'ചിലര്‍ എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു, ഇവരുടെ കാപട്യം തിരിച്ചറിയണം': രാഹുലിനെ വിമര്‍ശിച്ച് മോദി

രാജ്യ തലസ്ഥാനത്തുള്ള ചിലര്‍ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നു/ എഎന്‍ഐ ചിത്രം
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നു/ എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തുള്ള ചിലര്‍ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ജനാധിപത്യമില്ലെന്നും പ്രധാനമന്ത്രിയെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടി നല്‍കുകയായിരുന്നു മോദി. കേന്ദ്രഭരണപ്രദേശത്ത് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.

'ഡല്‍ഹിയിലുള്ള ചിലര്‍ തന്നെ എല്ലായ്‌പ്പോഴും പരിഹസിക്കുകയാണ്. ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ജമ്മു കശ്മീരിലെ ജില്ലാ വികസ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.' - മോദിയുടെ വാക്കുകള്‍ ഇങ്ങനെ.

'ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടുപോലും പുതുച്ചേരിയില്‍ ഭരണം കയ്യാളുന്ന പാര്‍ട്ടി ഇതുവരെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അതേസമയം ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി ഒരു വര്‍ഷത്തിനകം തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു.' -കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഒരേ പോലെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് ജമ്മു കശ്മീരിലെ ജനങ്ങള്‍ വഹിച്ച പങ്കിന് മോദി നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചത്. രാജ്യത്ത് ജനാധിപത്യം ഇല്ലായെന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രിയെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്നും ആര്‍എസ്എസ് മേധാവിയുടെ ഭാഗത്ത് നിന്ന് അത്തരം വീഴ്ച സംഭവിച്ചാല്‍ അദ്ദേഹത്തിന് പോലും രക്ഷയില്ലെന്നുമാണ് വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് മോദിയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com