രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുതല്‍ കേരളത്തില്‍ ; 60 ശതമാനവും അഞ്ചു സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് ബാധിതരില്‍ 63 ശതമാനവും പുരുഷന്മാരാണ്. 37 ശതമാനം പേരാണ് രോഗ ബാധിതരായ സ്ത്രീകള്‍
കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ / എഎന്‍ഐ ട്വിറ്റര്‍
കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ / എഎന്‍ഐ ട്വിറ്റര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ 23.92 ശതമാനം പേരാണ് കേരളത്തില്‍ ചികില്‍സയിലുള്ളത്. രാജ്യത്തെ കോവിഡ് രോഗികളില്‍ 60 ശതമാനവും കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

രാജ്യത്ത് കോവിഡ് ബാധിതരില്‍ 63 ശതമാനവും പുരുഷന്മാരാണ്. 37 ശതമാനം പേരാണ് രോഗ ബാധിതരായ സ്ത്രീകള്‍. 17 വയ‌സിന് താഴെ പ്രായമുള്ള എട്ടു ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. 18 നും 25 നും മധ്യേ പ്രായമുള്ളവരില്‍ 13 ശതമാനവും, 26 നും 44 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനവും പേരിലാണ് കോവിഡ് ബാധിച്ചത്. 

45 നും 60 നും മധ്യേ പ്രായമുള്ള 26 ശതമാനവും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 14 ശതമാനവും കോവിഡ് രോഗികളായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നതായും, നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 2.7 ലക്ഷമാണെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. 

ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടു വരുന്ന ജനിതക വകഭേദം വന്ന വൈറസുകള്‍ക്കെതിരെയും വാക്‌സിന്‍ ഫലപ്രദമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് പ്രൊഫ. കെ വിജയരാഘവന്‍ പറഞ്ഞു. നിലവില്‍ വികസിപ്പിച്ച ള്ള വാക്‌സിനുകള്‍ പുതിയ വൈറസിനെതിരെ പരാജയമാണെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com