'നിയമങ്ങള്‍ പിന്‍വലിച്ചാല്‍ സമാധാനമായി വീട്ടില്‍പ്പോകും'; നിലപാട് ആവര്‍ത്തിച്ച് കര്‍ഷകര്‍, ആറാംവട്ട ചര്‍ച്ച ആരംഭിച്ചു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍.
ചര്‍ച്ചയ്‌ക്കെത്തിയ കര്‍ഷകര്‍ വിജ്ഞാന്‍ ഭവന് മുന്നില്‍/ പിടിഐ
ചര്‍ച്ചയ്‌ക്കെത്തിയ കര്‍ഷകര്‍ വിജ്ഞാന്‍ ഭവന് മുന്നില്‍/ പിടിഐ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍. സമരം പിന്‍വലിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആറാം റൗണ്ട് ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചത്. 

നിയമങ്ങള്‍ പിന്‍വലിച്ചാല്‍ സമാധാനത്തോടെ വീടുകളിലേക്ക് മടങ്ങുമെന്നും ഇല്ലെങ്കില്‍ സമാധാനത്തോടെ സമരം തുടരുമെന്നും കര്‍ഷക സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നത്. 

അഞ്ച് റൗണ്ട് ചര്‍ച്ചയിലും കര്‍ഷകര്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടുപോയിരുന്നില്ല. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികളാകാം എന്ന നിലപാടില്‍ തന്നെ കേന്ദ്ര സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്. 

അതേസമയം, സമരം ചെയ്യുന്ന കര്‍ഷകരെ നക്‌സലുകള്‍ എന്നാ ഖാലിസ്ഥാന്‍ ഭീകരര്‍ എന്നോ ആരും വിളിച്ചിട്ടില്ലെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കര്‍ഷകരെ സര്‍ക്കാര്‍ ഏറ്റവും അധികം ബഹുമാനിക്കുന്നു. അവര്‍ നമ്മുടെ അന്നദാതാക്കളാണ്. കര്‍ഷകരെ ബാഹ്യ ശക്തികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കര്‍ഷകര്‍ യെസ് ഓര്‍ നോ ഉത്തരങ്ങള്‍ക്ക് പകരം, സര്‍ക്കാരുമായി വിഷയാധിഷ്ഠിതമായ ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഒരു തീരുമാനം കണ്ടെത്താനാവുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com