പൂജാരിയായി വേഷംകെട്ടി എത്തി, അഭിവൃദ്ധിക്ക് പരിഹാര പൂജ നിര്‍ദേശിച്ചു; ദമ്പതികളെ അരിവാള്‍ കൊണ്ട് വെട്ടി, യുവാവ്‌ പണവുമായി കടന്നു

പൂജാരിയെന്ന വ്യാജേന വീട്ടില്‍ എത്തിയ യുവാവ് ദമ്പതികളെ അരിവാള്‍ കൊണ്ട് വെട്ടി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് കടന്നുകളഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: പൂജാരിയെന്ന വ്യാജേന വീട്ടില്‍ എത്തിയ യുവാവ് ദമ്പതികളെ അരിവാള്‍ കൊണ്ട് വെട്ടി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് കടന്നുകളഞ്ഞു. ഫര്‍ണിച്ചര്‍ കടയുടമയുടെ ഭാര്യ തത്ക്ഷണം മരിച്ചു. ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം. 65 വയസുകാരനായ അറുമുഖനും 55 വയസുള്ള ഈശ്വരിയുമാണ് ആക്രമണത്തിന് ഇരയായത്. ശക്തിവേല്‍ എന്ന് സ്വയം പരിചയപ്പെടുത്തി പൂജാരിയുടെ വേഷത്തില്‍ എത്തിയ യുവാവാണ് ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ വീട്ടില്‍ ഇയാള്‍ പൂജ ചെയ്തതായി പൊലീസ് പറയുന്നു.

അഭിവൃദ്ധിക്കായി ഫര്‍ണിച്ചര്‍ കടയില്‍ പൂജ ചെയ്യുന്നത് നല്ലതാണ് എന്ന യുവാവിന്റെ വാക്ക് വിശ്വസിച്ച ദമ്പതികള്‍ കുരുക്കില്‍ വീഴുകയായിരുന്നു. യുവാവ് പറഞ്ഞതനുസരിച്ച് ബുധനാഴ്ച രാവിലെയാണ് പൂജ നടത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് പുലര്‍ച്ചെ കട തുറന്നപ്പോഴാണ് യുവാവിന്റെ സ്വഭാവം മാറിയത്. കൈവശം ഉണ്ടായ അരിവാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഈശ്വരി തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അറുമുഖം വിളിച്ച് അറിയിച്ചത് അനുസരിച്ച് എത്തിയ പൊലീസ് ഫര്‍ണിച്ചര്‍ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫര്‍ണിച്ചര്‍ ഉടമയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് ശക്തിവേലിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com