'പൗരത്വ നിയമത്തിനെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സംഘടനകള്‍ നുഴഞ്ഞുകയറി'; പിണറായിയുടെ പ്രസംഗം പരാമര്‍ശിച്ച് മോദി രാജ്യസഭയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുളള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയതായി നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞു.നിയമസഭയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ എന്ന് മോദി ചോദിച്ചു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ഇങ്ങനെ ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?, പൗരത്വ നിയമ ഭേദഗതിയോടുളള എതിര്‍പ്പിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വഴികള്‍ ദൗര്‍ഭാഗ്യകരമാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ, അവിടത്തെ ജനങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിരിക്കുകയാണ്.  ബ്ലോക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സിലേക്ക്് തെരഞ്ഞെടുപ്പ് നടന്നു.റിയല്‍ എസ്‌റ്റേറ്റ് നിയമം ജമ്മു കശ്മീരിലും നിലവില്‍ വന്നു. അഴിമതി വിരുദ്ധ സംവിധാനം വരെ അവിടെ നിലവില്‍ വന്നതായും മോദി പറഞ്ഞു.

ചര്‍ച്ച ചെയ്യാതെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് എന്ന കോണ്‍ഗ്രസ് ആരോപണം തെറ്റാണ്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നത് രാജ്യം മുഴുവന്‍ കണ്ടതാണ്. എംപിമാര്‍ ഈ തീരുമാനത്തിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും മോദി പറഞ്ഞു. 

തെലങ്കാനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളെ മോദി ഓര്‍മ്മിപ്പിച്ചു. വാതിലുകള്‍ അടച്ചും ലൈവ് ടെലികാസ്റ്റിങ്ങിന് നിരോധനം ഏര്‍പ്പെടുത്തിയുമാണ് തെലങ്കാന രൂപീകരണത്തിന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചത്. തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങള്‍ പെട്ടെന്ന് ഒന്നും  മറക്കില്ലെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com