ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ എക്സിറ്റ് പോളുകളിൽ മിക്കതും ആം ആദ്മി പാർട്ടി ഭരണം നിലനിർത്തുമെന്ന് പ്രവചിച്ചു. ഇതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾക്ക് കാവലിരിക്കാൻ എഎപി തീരുമാനം.
വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾക്ക് മുന്നിൽ എഎപി പ്രവർത്തകർ ഊഴമിട്ട് കാവലിരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ഫലം പുറത്ത് വരുമ്പോൾ വോട്ടിങ് യന്ത്രങ്ങളെ കുറ്റം പറയരുതെന്ന് ബിജെപി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി വോട്ടിങ് യന്ത്രങ്ങൾക്ക് കാവലിരിക്കാൻ തീരുമാനിച്ചത്.
അതേസമയം ഇത്തവണ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായത്. 55 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും കുറവ് പോളിങ് ശതമാനമാണ്
ഇത്തവണ രേഖപ്പെടുത്തിയത്.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ പോള്‍ ചെയ്തത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 62.75 ശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹിയിലും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ