കെജരിവാളിന് ഹാട്രിക് ; എഎപിക്ക് 57 സീറ്റില്‍ ലീഡ് ; ബിജെപി 13 ല്‍ ഒതുങ്ങി

മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ പിന്നിലാണ്
കെജരിവാളിന് ഹാട്രിക് ; എഎപിക്ക് 57 സീറ്റില്‍ ലീഡ് ; ബിജെപി 13 ല്‍ ഒതുങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഭരണം ഉറപ്പിച്ചു. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ഒടുവിലത്തെ ഫലസൂചനകള്‍ പ്രകാരം എഎപി 57 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് 50 സീറ്റിന് താഴേയ്ക്ക് പോയ എഎപി പെട്ടെന്നുതന്നെ 50 ന് മുകളില്‍ സീറ്റിലേക്ക് തിരിച്ചെത്തി. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. 13 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്.

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. അതേസമയം എഎപിയുടെ മുതിര്‍ന്ന നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ പിന്നിലാണ്. ബിജെപിയുടെ രവീന്ദര്‍ സിങ് നേഗിയാണ് സിസോദിയെ പിന്തള്ളി ലീഡ് നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പട്പട്ഗഞ്ചില്‍ നടക്കുന്നത്. ഇത് അടക്കം 11 മണ്ഡലങ്ങളില്‍ ലീഡ് നില ആയിരം വോട്ടിന് താഴെയാണ്.

മോഡല്‍ ടൗണില്‍ ബിജെപിയുടെ കപില്‍ മിശ്ര ലീഡ് ചെയ്യുകയാണ്. രോഹിണിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷനേതാവുമായ വിജേന്ദര്‍ ഗുപ്ത പിന്നിലാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരിടത്തും കോണ്‍ഗ്രസിന് ലീഡ് നേടാനായില്ല. ബെല്ലിമാരനില്‍ കോണ്‍ഗ്രസിന്റെ ഹാറൂണ്‍ യൂസഫ് തുടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ പിന്നിലായി.

കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ ചാന്ദ്‌നി ചൗക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബയും, പട്ടേല്‍ നഗറില്‍ മുതിര്‍ന്ന നേതാവ് കൃഷ്ണ തിരാതും പിന്നിലാണ്. ഗാന്ധിനഗറില്‍ ബിജെപിയുടെ അനില്‍ ബാജ്‌പേയിയും പിന്നിട്ടുനില്‍ക്കുകയാണ്. ഫലസൂചനകല്‍ പുറത്തുവന്നതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവസാന റൗണ്ട് എണ്ണിത്തീരും വരെ പ്രതീക്ഷയുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com