കൈക്കുഞ്ഞുമായി നില്‍ക്കുന്ന ഭാര്യയ്ക്ക് സീറ്റ് ചോദിച്ചു; സ്ത്രീകളടങ്ങിയ സംഘം ക്രൂരമായി മര്‍ദിച്ചു; ട്രയിനില്‍ 26കാരന് ദാരുണാന്ത്യം

നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ ബഹളംവെച്ച് യുവാവിനെ മര്‍ദിക്കുകയായിരുന്നു.
കൈക്കുഞ്ഞുമായി നില്‍ക്കുന്ന ഭാര്യയ്ക്ക് സീറ്റ് ചോദിച്ചു; സ്ത്രീകളടങ്ങിയ സംഘം ക്രൂരമായി മര്‍ദിച്ചു; ട്രയിനില്‍ 26കാരന് ദാരുണാന്ത്യം

പൂനെ: ട്രയിനിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. വ്യാഴാഴ്ച രാവിലെ മുംബ ലാത്തൂര്‍ബിദര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്നാണ് യുവാവിനെ അടിച്ചുകൊന്നത്. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ്(26) ദാരുണമായി കൊല്ലപ്പെട്ടത്.

അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകള്‍ക്കുമൊപ്പാണ് ഇയാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ ട്രയിന്‍ കയറിയത്. ജനറല്‍ കംപാര്‍ട്ടുമെന്റില്‍ വലിയ തിരക്കായതിനാല്‍ ഇവര്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനിടെ കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ഭാര്യയ്ക്ക് സീറ്റ് ഉറപ്പാക്കാന്‍ സാഗര്‍ ശ്രമിച്ചു. അല്‍പം നീങ്ങിയിരിക്കാമോയെന്ന് അടുത്തിരുന്ന ഒരു സ്ത്രീയോട് ഇയാള്‍ ചോദിച്ചു. എന്നാല്‍ നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ ബഹളംവെച്ച് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ അടക്കം 12 പേര്‍ ചേര്‍ന്നാണ് സാഗറിനെ മര്‍ദിച്ചതെന്നാണ് ഭാര്യയുടെ മൊഴി.

സാഗറിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഭാര്യയും അമ്മയും തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്മാറിയില്ല. തുടര്‍ന്ന് ട്രയിന്‍ ദൗന്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ സാഗറിന്റെ ഭാര്യ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി. ഉടന്‍തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കല്യാണില്‍ താമസിക്കുന്ന സാഗറും കുടുംബവും സോളാപൂരില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായാണ് ട്രയിനില്‍ കയറിയത്.

സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com