ഗാസിയാബാദ്: വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ 15കാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ശശി മാല (44) ആണ് കൊല്ലപ്പെട്ടത്. മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഡല്‍ഹി പൊലീസിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിളായ മാലയെ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ബിഹാറില്‍ പോയിരുന്ന ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ശശി മാലയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചോദ്യംചെയ്യുന്നതിനിടെ മകൾ കുഴഞ്ഞുവീഴുകയും പിന്നീട് കുറ്റം സമ്മതിക്കുകയുമായിരുന്നു. കാമുകനെ കാണരുതെന്ന് അമ്മ നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് മകൾ മൊഴി നൽകി. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ