'യുപിയില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത'; 20കാരിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, കുത്തിയിരുന്ന് പ്രതിഷേധം

20കാരിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: 20കാരിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്.

വ്യാഴാഴ്ചയാണ് സംഭവം. പീഡനവിവരം പെണ്‍കുട്ടി കുടുംബത്തെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഗൊരഖ്‌നാഥ് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഗൊരഖ്‌നാഥ് പൊലീസ് സ്‌റ്റേഷനിലെ അജ്ഞാതരായ പൊലീസുകാര്‍ക്ക് നേരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.  യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണത്തില്‍ ഹോട്ടലില്‍ സിസിടിവി ഉണ്ടെന്ന് വ്യക്തമായി. മാത്രമല്ല ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനെ ചോദ്യം ചെയ്തതായും  അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

പൊലീസുകാര്‍ രണ്ട് പേരും തന്നെ മര്‍ദ്ദിച്ചുവെന്നും വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ അവര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com