നോയിഡ: ലക്ഷക്കണക്കിന് രൂപയുടെ ബിസ്‌കറ്റുമായി പോയ ലോറി മോഷ്ടാക്കള്‍ തട്ടിയെടുത്തു. ലോറിയെ പിന്തുടര്‍ന്ന പൊലീസ് സംഘം വെടിവെപ്പിലൂടെ മോഷ്ടാക്കളെ കീഴ്‌പ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയിലേക്ക് ബിസ്കറ്റുമായി പോയ ലോറിയാണ് മോഷ്ടാക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുരാജ്പുര്‍ വ്യവസായ മേഖലയ്ക്ക് സമീപമായിരുന്നു സംഭവം. ഏകദേശം 11 ലക്ഷത്തിലധികം രൂപയുടെ ബിസ്‌കറ്റുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്.
ഗ്രേറ്റര്‍ നോയിഡക്കടുത്ത ബദര്‍പുരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി വെള്ളിയാഴ്ച രാവിലെയാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. ഗ്രേറ്റര്‍ നോയിഡയിലെ ഗോഡൗണിലേക്ക് ബിസ്‌കറ്റുമായി പോവുന്നതിനിടെ വിശ്രമിക്കാനും സുഹൃത്തിനെ കാണാനുമായി ഡ്രൈവര്‍ ലോറി നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം.
സുഹൃത്തിനെ കണ്ട് തിരികെയത്തിയപ്പോള്‍ ലോറി കാണാതായതോടെ ഡ്രൈവര്‍ ഉടന്‍തന്നെ വാഹന ഉടമയെ വിവരമറിയിച്ചു. തുടര്‍ന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന ഉടമ പൊലീസില്‍ പരാതി നല്‍കി. ലോറിയില്‍ ജിപിഎസ് ഘടിപ്പിച്ചതിനാല്‍ വാഹനം എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് എളുപ്പത്തിൽ സാധിച്ചു.
തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ സുരജ്പുര്‍ വ്യവസായ മേഖലയ്ക്ക് സമീപം പൊലീസ് ലോറി കണ്ടെത്തുകയും ലോറി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ നിര്‍ദേശം പാലിക്കാതിരുന്ന മൂന്നംഗ സംഘം പോലീസിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പൊലീസും തിരികെ വെടിവെച്ചു. ഇതിനിടെ മോഷ്ടാക്കളിലൊരാള്‍ക്ക് കാലില്‍ വെടിയേറ്റതോടെ അക്രമികള്‍ ലോറി നിര്‍ത്തി. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മൂന്നാമന്‍ ഓടിരക്ഷപ്പെട്ടു.
ഗാസിയബാദ് സ്വദേശി ലോകേഷ്, അലിഗഢ് സ്വദേശി കര്‍ത്താര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് രണ്ട് നാടന്‍ തോക്കുകളും പിടിച്ചെടുത്തു. ലോറി തട്ടിയെടുത്തെന്ന കുറ്റത്തിന് പുറമേ പ്രതികള്‍ക്കെതിരേ വധ ശ്രമത്തിനും ആയുധങ്ങള്‍ കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ