ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും പഠനം തുടങ്ങി; കശ്മീരിലെ സ്കൂളുകൾ തുറന്നു

ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ ശേഷം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നു
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും പഠനം തുടങ്ങി; കശ്മീരിലെ സ്കൂളുകൾ തുറന്നു

ശ്രീനഗര്‍: ഏഴ് മാസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു അധ്യയനം ആരംഭിച്ചു. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ ശേഷം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നു. അതിനിടെ മൂന്ന് മാസം ശൈത്യകാല അവധിയും പ്രഖ്യാപിച്ചിരുന്നു. 

ശ്രീനഗറിലെ മിക്ക സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും എത്തിയിരുന്നു. വീണ്ടും സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികള്‍ വലിയ സന്തോഷത്തിലായിരുന്നു. പത്ത് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസമാണ് യൂണിഫോം വിതരണം ചെയ്തത്. 

2020 സമാധാനപരമായ വര്‍ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം പഠനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും കൊതി ബാഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ലാറ പറഞ്ഞു. 

ക്ലാസിലേക്ക് വീണ്ടും വരുന്നത് ആകാംക്ഷയും ഒപ്പം സന്തോഷവും തരുന്നു. അധ്യാപകരേയും കൂട്ടുകാരേയും നീണ്ട ഇടവേളയ്ക്ക് ശേഷം കാണാന്‍ സാധിക്കുന്നതിലും സന്തോഷമുണ്ട്. നഷ്ടപ്പെട്ട ദിവസങ്ങളിലെ പാഠങ്ങള്‍ ഉടന്‍ തന്നെ പഠിപ്പിക്കുമെന്ന് കരുതുന്നതായും സയിദ് അസ്മത് പറഞ്ഞു. ശ്രീനഗറിലെ മില്ലിന്‍സന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സയിദ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com