ചെന്നൈ : ജോലി സംബന്ധമായി സഹപ്രവര്‍ത്തകയോട് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്നത് ലൈംഗികപീഡനമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരത്തിലുള്ള ശകാരം തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
എല്ലാ ഓഫീസുകളിലും പാലിക്കേണ്ട മര്യാദകളുണ്ട്. ചെയ്യേണ്ട ജോലിയില്‍ നിന്ന് വനിതാ ജീവനക്കാര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. കഴിവില്ലായ്മയോ ഓഫീസുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങള്‍ കൊണ്ടോ വിവേചനം നേരിട്ടാല്‍ അതിനുള്ള പരിഹാരം ലൈംഗിക പീഡന പരാതി നല്‍കുകയല്ലെന്നും കോടതി പറഞ്ഞു.
സഹപ്രവര്‍ത്തകയുടെ പരാതിക്കെതിരെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫ് ഇന്ത്യ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി നടരാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലൈംഗിക പീഡനം തടയുന്ന നിയമം ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ജില്ലാ ലോക്കല്‍ കംപ്ലെയിന്റ് കമ്മറ്റിയും ശരിവെച്ചു.
ഇതിനെതിരെയാണ് നടരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പരാതിക്കാരി നിയമത്തെ മറയാക്കിയതാണെന്ന് വ്യക്തമായതായി ഹൈക്കോടതി വിലയിരുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ