സുചിന്‍ ടെന്‍ഡുല്‍ക്കര്‍, ഷോജെ, ചീവാലാ... ; ട്രംപിനെ കുരുക്കി ഇന്ത്യന്‍ വാക്കുകള്‍

സുചിന്‍ ടെന്‍ഡുല്‍ക്കര്‍, ഷോജെ, ചീവാലാ... ; ട്രംപിനെ കുരുക്കി ഇന്ത്യന്‍ വാക്കുകള്‍
സുചിന്‍ ടെന്‍ഡുല്‍ക്കര്‍, ഷോജെ, ചീവാലാ... ; ട്രംപിനെ കുരുക്കി ഇന്ത്യന്‍ വാക്കുകള്‍

അഹമ്മദാബാദ്: സുചിന്‍ ടെന്‍ഡുല്‍ക്കര്‍, ഷോജെ, ചീവാലാ... നമസ്‌തേ ട്രംപ് പ്രസംഗത്തില്‍ ഡോണള്‍ഡ് ട്രംപിനെ കുഴക്കിയത് ഒട്ടേറെ ഇന്ത്യന്‍ വാക്കുകള്‍. സ്വാമി വിവേകാനന്ദനെയും വേദത്തെയും തെറ്റി ഉച്ഛരിച്ച ട്രംപ് 'മഹാത്മാ ഗാന്ധി'യില്‍ പിഴവൊന്നും വരുത്തിയില്ല. 

സചിന്‍ ടെന്‍ഡുല്‍ക്കറെയും വിരാട് കോഹ്ലിയെയും എല്ലവരും സ്‌നേഹിക്കുന്നു എ്ന്നു പരാമര്‍ശിച്ചപ്പോഴാണ് ട്രംപിന്റെ നാവില്‍നിന്നു സുചിന്‍ വന്നത്. ബോളിവുഡ് സിനിമയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഷോലെയ്ക്കു പകരം വന്നത് ഷോജെ. ഷോലെയ്ക്കു പുറമേ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേഗെയും (ഡിഡിജെഎല്‍) ട്രംപിന്റെ പ്രസംഗത്തില്‍ ഇടംപിടിച്ചു. വര്‍ഷത്തില്‍ രണ്ടായിരം സിനിമകള്‍ നിര്‍മിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും പ്രസംഗത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചു പറഞ്ഞപ്പോഴായിരുന്നു ചീവാല പ്രസംഗത്തില്‍ കടന്നുകൂടിയത്. ചായ് വാല ആയാണ് മോദി ജീവിതം തുടങ്ങിയത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. 

നമസ്‌തേ ട്രംപ് പരിപാടിയില്‍ നമസ്‌തേ പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്. ''അഞ്ചു മാസം മുമ്പ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്‌സസിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിങ്ങള്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ ആതിഥ്യ മര്യാദ ഞങ്ങള്‍ എന്നും ഓര്‍ക്കും. ഇന്ത്യ ഇന്നു ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടം പിടിച്ചിരിക്കുന്നു.'' -ട്രംപ് പറഞ്ഞു. 

അമേരിക്ക ഇന്ത്യയെ സ്‌നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കും. 

പ്രധാനമന്ത്രി മോദി ഒരു ചായ് വാല ആയാണ് ജീവിതം തുടങ്ങിയത്. അദ്ദേഹം ചായക്കാരനായി ജോലി ചെയ്തു. ഇന്ന് എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാന്‍ ഒന്നു പറയാം, അദ്ദേഹം ശരിക്കും കടുപ്പക്കാരനാണ്.

''മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനം, സമര്‍പ്പണം എന്നിവയുടെ ജീവിക്കുന്ന തെളിവാണ് താങ്കള്‍. ഇന്ത്യക്കാര്‍ക്ക് എന്തും, ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനാവും. പ്രധാനമന്ത്രി അവിശ്വസനീയമായ ഒരു ഉയര്‍ച്ചയുടെ ചലിക്കുന്ന കഥയാണ്.'' - ട്രംപ് പറഞ്ഞു.

യുഎസും ഇന്ത്യയും ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഭീകരരെ അമര്‍ച്ചചെയ്യുന്നതിന് പാകിസ്ഥാനെ പ്രേരിപ്പിക്കാന്‍ യുഎസ് ഭരണകൂടം നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. പാകിസ്ഥാനുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളത്. അവര്‍ ഈ ലക്ഷ്യത്തിലേക്കു നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഒരു ലക്ഷത്തിലേറെ പേര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലാണ് നമസ്‌തേ ട്രംപ് പരിപാടി നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com