മരണം 18 ആയി ; ജഫ്രാബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചെന്ന് പൊലീസ് ; മെട്രോ സ്റ്റേഷനുകൾ തുറന്നു

അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡൽഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി
മരണം 18 ആയി ; ജഫ്രാബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചെന്ന് പൊലീസ് ; മെട്രോ സ്റ്റേഷനുകൾ തുറന്നു

ന്യൂഡല്‍ഹി: ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം 18 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ഇന്നലെ രാത്രിയും പലയിടങ്ങളിലും അക്രമം ഉണ്ടായതായാണ് റിപ്പോർട്ട്. അക്രമങ്ങളിൽ ഇതുവരെ 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 56 പൊലീസുകാരും ഉൾപ്പെടുന്നു.  പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘർഷം. മൗജ്പൂർ, സീലാംപൂർ, ​ഗോകുൽപുരി തുടങ്ങിയ വടക്കുകിഴക്കൻ ഡൽഹിയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും അക്രമം തുടരുന്നതായാണ് റിപ്പോർട്ട്.

അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലു സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡൽഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജഫ്രാബാദിലെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളെല്ലാം ഇന്ന് തുറന്നിട്ടുണ്ട്.

ഡൽഹിയിലെ സംഘർഷങ്ങളിൽ അമേരിക്കയിലെ പാർലമെന്റം​ഗം പ്രമീള ജയപാൽ നടുക്കം രേഖപ്പെടുത്തി. ജനാധിപത്യ രാജ്യത്ത് മതത്തിന്റെ പേരിൽ വിവേചനവും അസഹിഷ്ണുതയും ഉണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രമീള അഭിപ്രായപ്പെട്ടു. ഡൽഹിയിലെ കലാപങ്ങളിൽ കോൺ​ഗ്രസ് നേതാവ് മനീഷ് തിവാരിയും നടുക്കം രേഖപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ​ഡൽഹിയിലുള്ളപ്പോഴാണ്, ന​ഗരം കത്തിയെരിയുന്നത്. ജനം രംക്ഷ തേടി കോടതിയുടെ വാതിൽക്കൽ മുട്ടുന്നു. ഒറ്റവാക്കിൽ അപലപിച്ചതുകൊണ്ടുമാത്രം ആശ്വാസമാകില്ല. ഇതാണോ ​ഗുജറാത്ത് മോഡലെന്നും മനീഷ് തിവാരി ചോദിച്ചു.

അശോക് നഗറില്‍ ഒരു മുസ‍്ലീം പള്ളി അക്രമിച്ചു തകര്‍ത്തതായ വാര്‍ത്തകള്‍ വ്യാജമാണെന്ന് ഡൽഹി നോര്‍ത്ത് വെസ്റ്റ് ഡിസിപി പറഞ്ഞു.  ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി പ്രചരിപ്പിക്കരുതെന്നും ഡിസിപി ആവശ്യപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രസേനയെ ഇറക്കിയിട്ടും കലാപം പടരുന്ന പശ്ചാത്തലത്തിൽ അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയിലിറങ്ങി. സീമാപൂരില്‍ എത്തിയ അജിത്ത് ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കലാപം തുടരുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ മൂന്നാം തവണയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്‍തവയും ഡൽഹി പൊലീസിലേയും കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗം മൂന്ന് മണിക്കൂറോളം നീണ്ടു.  ജഫ്രാബാദ്, കര്‍വാള്‍ നഗര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണെന്ന്  റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com