മുംബൈ: ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വില കൂടും. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. വില വർധനവ് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് സൂചന നല്‍കി. എന്നാല്‍, വിലയില്‍ എത്ര വര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
മലിനീകരണം കുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാന്‍ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയത്. അതില്‍ ഐഒസിക്കു മാത്രം ചെലവായത്17,000 കോടി രൂപയാണ്.
സള്‍ഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തില്‍ 50പിപിഎം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ ബിഎസ് 6ല്‍ അത് 10 പിപിഎം മാത്രമായി കുറയും. ബിഎസ് 6ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് പകുതിയിലധികം കുറയുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ