ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. വധ ശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ തിരുത്തൽ ഹർജി നൽകിയത്. കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെയാണ് പവന്റെ നീക്കം.
കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് വധ ശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി പട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയത്.
2012 ഡിസംബര്‍ പതിനാറിനാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാം സിങ് ശിക്ഷാവേളയില്‍ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യുകയും മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ