'രാഹുല്‍ഗാന്ധിയും സ്വവര്‍ഗരതിക്കാരനാണെന്ന് കേട്ടിട്ടുണ്ട്' ; സവര്‍ക്കര്‍ക്കെതിരായ ആരോപണത്തില്‍ തിരിച്ചടിച്ച് ഹിന്ദു മഹാസഭ നേതാവ്

സേവാദള്‍ ഭോപ്പാലില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് സവര്‍ക്കറെക്കുറിച്ചുള്ള വിവാദ ബുക്ക്‌ലെറ്റ് വിതരണം ചെയ്തത്
'രാഹുല്‍ഗാന്ധിയും സ്വവര്‍ഗരതിക്കാരനാണെന്ന് കേട്ടിട്ടുണ്ട്' ; സവര്‍ക്കര്‍ക്കെതിരായ ആരോപണത്തില്‍ തിരിച്ചടിച്ച് ഹിന്ദു മഹാസഭ നേതാവ്

ഭോപ്പാല്‍ : വീര്‍സവര്‍ക്കറും നാഥുറാം ഗോഡ്‌സെയും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും, സവര്‍ക്കര്‍ സ്വവര്‍ഗരതിക്കാരനാണെന്നുമുള്ള കോണ്‍ഗ്രസ് പോഷകസംഘടനയായ സേവാദളിന്റെ ആരോപണത്തിന് മറുപടിയുമായി ഹിന്ദു മഹാസഭ നേതാവ്. മഹാസഭ മുന്‍ പ്രസിഡന്റ് വീര്‍സവര്‍ക്കര്‍ക്കെതിരായ ആരോപണങ്ങള്‍ അസംബന്ധമാണ്. രാഹുല്‍ഗാന്ധി സ്വവര്‍ഗരതിക്കാരനാണെന്ന തരത്തിലുള്ള വാദങ്ങള്‍ തങ്ങളും കേട്ടിട്ടുണ്ടെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. 

കോണ്‍ഗ്രസ് പോഷകസംഘടനയായ സേവാദള്‍ ഭോപ്പാലില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് സവര്‍ക്കറെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ബുക്ക്‌ലെറ്റ് വിതരണം ചെയ്തത്. ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ പരാമര്‍ശമാണ് വിവാദമായത്. 'വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍' (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്.  

ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തിലായിരുന്നുവെന്നും ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ ഉപദേശിച്ചിരുന്നതായും പുസ്തകം പറയുന്നു. 1947 ല്‍ രാജ്യം വിഭജിച്ചതിന് ആര്‍എസ്എസിനെയും സവര്‍ക്കറെയുമാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നത്. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് ഗോഡ്‌സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന പുസ്തകത്തിലെ പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ട് ബുക്ക്‌ലെറ്റില്‍ പറയുന്നു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു. 

വര്‍ഗീയ കലാപത്തില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോഴെല്ലാം സവര്‍ക്കറും സുഹൃത്തുക്കളും സന്തോഷത്തോടെ നൃത്തം ചെയ്യാറുണ്ടായിരുന്നുവെന്നും ലഘുലേഖയില്‍ പറയുന്നു. സവര്‍ക്കറുടേത് ദ്വിരാഷ്ട്ര സിദ്ധാന്തമായിരുന്നുവെന്നും അതാണ് വിഭജനത്തിന് വിത്തിട്ടതെന്നും ലഘുലേഖയിലുണ്ട്. ലഘുലേഖയുടെ ഉള്ളടക്കത്തെ സേവാദള്‍ ദേശീയ പ്രസിഡന്റ് ലാല്‍ജി ദേശായി ന്യായീകരിച്ചു. ബിജെപി നായകന്മാരായി അവതരിപ്പിക്കുന്ന ആളുകളുടെ യാഥാര്‍ത്ഥ്യം പൊതുജനങ്ങള്‍ അറിയേണ്ടത് പ്രധാനമാണെന്ന് ദേശായി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വസ്തുതകള്‍ വളച്ചൊടിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com